ഗൾഫ് ഡെസ്ക് | | 2 minutes Read
റിയാദ് : നാലു വർഷത്തെ ദുരിത ജീവതത്തിനൊടുവിൽ തമിഴ്നാട് കള്ളകുറുശ്ശി സ്വദേശി ഗോവിന്ദൻ സുമനസ്സുകളുടെ കാരുണ്യത്താൽ നാടണഞ്ഞു.
റിയാദ് അൽഖർജിലെ കൃഷിയിടത്തിൽ 2015 - ലാണ് ഗോവിന്ദൻ ജോലിക്കായി എത്തുന്നത്. ആദ്യ നാലു വർഷം ഒരു ശരാശരി പ്രവാസി തൊഴിലാളിയെ പോലെ പരിമിത സൗകര്യത്തോടെ ജീവിതം മുന്നോട്ടുപോയി.
സ്പോൺസറുടെ ഭാഗത്തുനിന്നും നല്ല സഹകരണവും സഹായങ്ങളും ലഭിച്ചു. ആദ്യ നാലുവർഷം കഴിഞ്ഞു നാട്ടിൽ പോകാനൊരുങ്ങിയപ്പോഴാണ് കൊറോണ മഹാമാരിയുടെ ഭാഗമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
നാട്ടിൽ പോയാൽ തിരിച്ചു വരവ് ബുദ്ധിമുട്ടാകും എന്ന സുഹൃത്തുക്കളുടെയും മറ്റും അഭിപ്രായങ്ങൾ സ്വീകരിച്ച് അവധിക്ക് പോകുന്നത് മാറ്റിവെച്ചു.
പക്ഷെ പിന്നീടാണ് ജീവിതം മാറി മറിഞ്ഞത്. കൊറോണ അടച്ചിടലിന് ശേഷം കൃത്യമായി ജോലി ലഭിക്കാതായി. ശമ്പളം മുടങ്ങി തുടങ്ങി.
ഇഖാമ പുതുക്കാത്തതിനാൽ പുറത്ത് പോകാൻ കഴിയാതായി. അതിനിടയിൽ സ്പോൺസറുടെ കയ്യിൽ നിന്നും പാസ്സ്പോർട്ട് നഷ്ടപ്പെടുകയും ചെയ്തു.
പിന്നീടുള്ള ജീവിതം ദുരിതപൂർണ്ണമായിരുന്നു. ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. എംബസ്സിയെ സമീപിക്കുന്നതിനായി വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഇഖാമ ഇല്ലാതെ പുറത്തിറങ്ങിയാൽ പോലീസ് പിടിക്കുമെന്ന് ഭയന്ന് അതിനുള്ള ശ്രമം നടത്തിയില്ല.
ഒരിക്കൽ സാധനങ്ങൾ വാങ്ങുന്നതിനായി അടുത്തുള്ള സ്ഥാപനത്തിൽ എത്തിയപ്പോഴാണ് യാദൃശ്ചികമായി കേളി പ്രവർത്തകനായ നൗഫലിനെ കണ്ട് മുട്ടിയത്. ഗോവിന്ദൻ തന്റെ അവസ്‌ഥവിവരിച്ച് നാട്ടിലെത്താൻ സഹായം തേടി.
തുടർന്ന് കേളി പ്രവർത്തകർ വിഷയം ഏറ്റെടുക്കുകയും ഇന്ത്യൻ എംബസ്സിയിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
രണ്ടുമാസം നീണ്ട പ്രയത്നത്തിനൊടുവിൽ രേഖകളെല്ലാം ശരിയാക്കി തർഹീൽ വഴി എക്സിറ്റ് തരപ്പെടുത്തി.
കേളി തന്നെ സുമനസ്സുകളെ സമീപിച്ച് ടിക്കറ്റും സംഘടിപ്പിച്ചു നൽകി കഴിഞ്ഞ ദിവസം ഗൾഫ് എയർ വിമാനത്തിൽ ഗോവിന്ദൻ നാട്ടിലേക്ക് യാത്ര തിരിച്ചു.
ഗോവിന്ദന്റെ തിരിച്ചുവരവറിഞ്ഞ ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം വളരെ സന്തോഷത്തിലാണ്. കുടുംബം കേളി പ്രവർത്തകർക്ക് നന്ദി അറിയിക്കുകയും ചെയ്തു.
കേളി പ്രവർത്തകരായ നൗഫൽ, നാസർ പൊന്നാനി എന്നിവർ റിയാദ് എയർപോർട്ടിൽ എത്തിച്ചു എമിഗ്രിഷൻ പൂർത്തിയാക്കിയാണ് മടങ്ങിയത്.
Also Read » തൊഴിൽ തട്ടിപ്പിനിരയായി ഒമാനിൽ എത്തിയ തമിഴ്‌നാട് സ്വദേശിനിക്ക് തുണയായി കെഎംസിസി
Also Read » 31 വർഷത്തിന്ശേഷം ബാലചന്ദ്രൻ പിള്ള വൃദ്ധ സദനത്തിന്റെ തണലിലേക്ക് മടങ്ങി
English Summary : Tamilnadu Native Pvasi Come Back To Home With The Help Of Keli Riyadh in Gulf