അഞ്ജു ജോസഫ് | | 1 minute Read
കർണാടകയിൽ ശനിയാഴ്ച നടക്കുന്ന പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്ത കോൺഗ്രസ് നേതൃത്വത്തിന് വിമർശനവുമായി സിപിഎം.
കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
നിരവധി ദേശീയ സംസ്ഥാന നേതാക്കളെ ക്ഷണിച്ചിട്ടുണ്ടെങ്കിലും രണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ പിണറായി വിജയനെയും തെലങ്കാനയിലെ കെ ചന്ദ്രശേഖർ റാവുവിനേയും ക്ഷണിച്ചിട്ടില്ല.
പ്രതിപക്ഷ ഐക്യം എന്ന വിശാല ലക്ഷ്യത്തിനായി കോൺഗ്രസ് പാർട്ടിയുടെ സങ്കുചിത കാഴ്ചപ്പാട് മാറ്റിവെക്കണമെന്ന് പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് വിമർശിച്ചു.
2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ എല്ലാ ജനാധിപത്യ മതേതര ശക്തികളുടെയും ഐക്യം കെട്ടിപ്പടുക്കുക എന്ന വിശാലമായ ലക്ഷ്യത്തിനായി സംസ്ഥാനത്തെ തങ്ങളുടെ നിസ്സാര താൽപ്പര്യങ്ങൾ മാത്രം നോക്കുക എന്ന സങ്കുചിത വീക്ഷണം കോൺഗ്രസ് പാർട്ടി ഉപേക്ഷിക്കണമെന്ന് വെള്ളിയാഴ്ച കണ്ണൂരിൽ നായനാർ അനുസ്മരണ പരിപാടിയിൽ കാരാട്ട് പറഞ്ഞു .
ഇന്ന് ബിജെപിക്കെതിരെ പോരാടുന്ന രാജ്യത്തെ പ്രധാന ശക്തി തങ്ങൾ മാത്രമല്ല. അവർക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനോ ദേശീയ തലത്തിൽ ബി.ജെ.പിയെ നേരിടാൻ കഴിയുന്ന ഏക പാർട്ടിയാകാനുള്ള കഴിവോ ഇല്ലെന്നും ,” പോളിറ്റ് ബ്യൂറോ അംഗം പറഞ്ഞു.
കോൺഗ്രസ് നേതൃത്വം പിണറായിയെ അവഗണിക്കുന്നത് അവരുടെ അപക്വമായ രാഷ്ട്രീയത്തിന്റെയും ദിശാബോധമില്ലായ്മയുടെയും സൂചനയാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞു.
അതേ സമയം ശനിയാഴ്ച ബെംഗളൂരുവിൽ നടക്കുന്ന ചടങ്ങിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കുമെന്ന് കാരാട്ട് പറഞ്ഞു.
മെയ് 10ന് നടന്ന തെരഞ്ഞെടുപ്പിൽ മികച്ച വിജയത്തോടെ കർണാടകയിൽ ബിജെപിയിൽ നിന്ന് കോൺഗ്രസ് അധികാരം തിരിച്ചുപിടിച്ചിരുന്നു. നിയമസഭയിലെ 224 സീറ്റുകളിൽ കോൺഗ്രസ് 135 സീറ്റുകൾ നേടിയപ്പോൾ ബിജെപിക്ക് 66 സീറ്റുകൾ മാത്രമാണ് നേടാനായത്.
ഇടതുപക്ഷവുമായുള്ളത് ആശയപരമായ വിയോജിപ്പ് മാത്രം ; എൽ ഡി എഫ് പ്രവർത്തകരും കുടുംബാംഗങ്ങൾ : രാഹുൽ ഗാന്ധി
English Summary : Karnataka Swearing In Ceremony Cpm Leadership Slams Congress For Not Inviting Chief Ministers Of Kerala Telangana in Kerala