| 2 minutes Read
മിഥുൻ രാഗമാലിക
മമ്മൂട്ടി എന്ന നടന്റെ യഥാര്‍ഥ സൌന്ദര്യം അദ്ദേഹത്തിന്‍റെ വിവേകമാണ്.
ഇടക്കാലത്ത് നഷ്ടമായിക്കൊണ്ടിരുന്ന നടനെന്ന വളർച്ച, വീണ്ടും മികവുറ്റ തിരഞ്ഞെടുപ്പിലൂടെ തിരിച്ചു പിടിക്കുന്ന കാഴ്ചയാണ് പുഴു...
ഇത് ഇഴയും...
പക്ഷേ ചില ചിന്തകൾക്ക് മീതെ...
ഇത് ചൊറിയും...
ചൊറിയാൻ തന്നെയാണ് ഈ 'പുഴു'വരിക്കുന്നത്...
Sony liv ലെ സിനിമകള്‍ നിലവാരത്തിന്റെ കാര്യത്തില്‍ മറ്റുള്ള OTT platformകളേക്കാൾ മികവ് പുലർത്താറുണ്ട്. പുഴു എന്ന ചിത്രത്തിന്റെ വരവിലും ആ പ്രതീക്ഷ തെറ്റിയതായി അനുഭവപ്പെട്ടില്ല.
ഒരു മണിക്കൂറും അമ്പത്തഞ്ച് മിനിറ്റ് ഇഴയുന്ന ഈ പുഴുവിനെ വിട്ടത് നവാഗത സംവിധായികയായ റത്തീനയും രചയിതാക്കളായ ഹർഷാദ്, ഷറഫു സുഹാസ് എന്നിവരും ചേർന്നാണ്.
സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തില്‍ പെടുത്താവുന്ന സിനിമ പക്ഷേ ത്രില്ലർ സിനിമകളുടെ സ്വഭാവം പ്രകടമാക്കുന്ന ഒന്നല്ല.
പേരു പോലെ ഇഴഞ്ഞു നീങ്ങി തന്നെയാണ് പുഴു അതിന്റെ സഞ്ചാരം പൂർത്തിയാക്കുന്നത്.
പക്ഷേ ഇഴഞ്ഞിടത്തെല്ലാം ചിലപ്പോള്‍ ചൊറിഞ്ഞു ചുവക്കാനിടയുണ്ടെന്ന് മാത്രം.
സിനിമ സംസാരിക്കുന്ന മൂന്ന് പ്രധാനപ്പെട്ട വിഷയങ്ങളില്‍ ഒന്ന് മാത്രം വല്ലാതെ മുഴച്ചു നിന്നതായി അനുഭവപ്പെട്ടു.
സിനിമയുടെ ക്ലൈമാക്സിനു വേണ്ടി തുടക്കം മുതൽ ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ട് അവസാനം ഏച്ചു കെട്ടലായി തോന്നിപ്പിച്ചത് ഇസ്ലാമോഫോബിയ എന്ന വിഷയമാണ് .
അത് പ്രധാനവിഷയത്തോട് യോജിപ്പിച്ചു കൊണ്ടു പോകാമായിരുന്നെങ്കിലും എവിടെയോ പാളിച്ച പറ്റിയതായി തോന്നി.
ബാക്കി രണ്ടു വിഷയങ്ങളിലും സിനിമ കയ്യടക്കം നിലനിർത്തിയതായാണ് തോന്നിയത്.
സിനിമ ചലിച്ചു തുടങ്ങുമ്പോൾ അതൊരു toxic parentingന്റെ കഥ മാത്രമായാണ് തോന്നിയത്. പതുക്കെ പതുക്കെ മനുഷ്യന്റെ സ്വാർത്ഥതയിലൂടെയും ആർത്തിയിലൂടെയും പുഴു അരിച്ചു നീങ്ങുന്നു...
തന്റെ ബീജത്തിൽ നിന്നും തന്റെ ചിന്തകള്‍ മാത്രം പിറക്കണമെന്ന് പ്രതീക്ഷിക്കുന്ന അച്ഛൻ...
തന്റെ ചിന്തകളെ മാത്രം ഭക്ഷിക്കാനാവശ്യപ്പെടുന്നു... മറുചിന്തകളുടെ വിശപ്പിനു മുന്നില്‍ പാത്രം കമിഴ്ത്തുന്നു...
ടോക്സിക് പാരന്റിംഗിനെ സ്നേഹം തേച്ച് ന്യായീകരിക്കാൻ വിട്ടു കൊടുത്തിട്ട് നമ്മോട് മാറിയിരുന്നു നോക്കാന്‍ പറയുന്നുണ്ട് സിനിമ...ഇടക്ക് സ്വയം ഉള്ളിലേക്കും
ഭയത്തിന്റെയും അധികാരത്തിന്റെയും നിർവ്വചനം ഒരേ മഷി കൊണ്ട് എഴുതിയെഴുതി തളരുന്നുണ്ട് വിളിപ്പേരു മാത്രമുള്ള മമ്മുട്ടിയുടെ ആ കഥാപാത്രം.
ദുരഭിമാനത്തെയും ആത്മാഭിമാനത്തെയും 'രക്തം' കൊണ്ടു നിർവചിക്കവേ, ആ പുഴുവരിച്ചിടം നമ്മെ മരവിച്ചങ്ങനെ നിർത്തും അഞ്ചു നിമിഷം...!!!
കഥാപാത്രത്തിന്റെ ഓക്സിജൻ മാസ്ക് ഒന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നും...
നന്നായി ശ്വാസം മുട്ടും..
ഒടുക്കം മറാഠി ചിത്രമായ 'സായ്രാത്ത്'നെ ഓർമ്മിപ്പിക്കും.
ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതം കഥാപാത്രത്തിന്റെ മാനസികവ്യാപാരങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നതിൽ വിജയിച്ചു നിന്നു.
ഛായാഗ്രഹണം മികച്ചു നിന്നപ്പോഴും എഡിറ്റർക്ക് ഒന്നു കൂടെ വെട്ടിയൊതുക്കാമായിരുന്നു എന്നു തോന്നി.
അഭിനയത്തിൽ മെഗാതാരം താരമല്ലാതായി നിന്നു. കഥാപാത്രത്തിന്റെ വിഹ്വലതകളെ ഇതിൽപരം ആര് മികച്ചതാക്കാനാണ്.
പാർവ്വതിയുടെ കഥാപാത്രം പ്രാധാന്യമുള്ളതെങ്കിലും അഭിനയപ്രാധാന്യമുള്ളതായി തോന്നിയില്ല.
അപ്പുണ്ണി ശശി ചെയ്ത കഥാപാത്രത്തിന്റെ ആത്മാഭിമാനം നിറഞ്ഞ ഭാവം അതിഗംഭീരമായിരുന്നു. കിച്ചുവായി വന്ന വാസുദേവ് സജീഷും പ്രകടനത്തില്‍ തിളങ്ങി നിന്നു.
തക്ഷകനും നങ്ങേലിയും കൂടെ കഥാപാത്രങ്ങളാകുന്ന തിരക്കഥയിൽ പരീക്ഷിത്ത് മരിച്ചാലും അവശേഷിക്കുന്നത് പുഴുവരിച്ച 'ആപ്പിളുകൾ' മാത്രമാണെന്നത് സിനിമ പറയാതെ വച്ചിട്ടു പോകുന്ന സത്യം...
പുഴുവരിക്കട്ടെ...ചൊറിയുന്നവർ പറയട്ടെ...
the worm creeping over many 'caste' thoughts; Mithun Ragamalika writes about Mammootty's film "Puzhu"
Also Read » ഡബ്ലിനിലെ Dundrum-ൽ പുതിയ സ്റ്റോറുമായി Pennys;നിരവധി ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം..
Also Read » അധികമാരും അറിയാത്ത ഇന്ത്യയുടെ വടക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ലാഹുളിന്റെ വിശേഷമറിയാം
English Summary : The Worm Creeping Over Many Caste Thoughts Mithun Ragamalika Writes About Mammootty S Film Puzhu in Kerala