| 2 minutes Read
ന്യൂഡൽഹി: ഡൽഹിയിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥൻമാരുടെ സ്ഥലംമാറ്റം, നിയമനം, അച്ചടക്ക നടപടികൾ എന്നിവയുടെ മേൽനോട്ട ചുമതല ഡൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് നൽകുന്ന കേന്ദ്രസർക്കാരിന്റെ ഓർഡിനൻസിനെതിരെ കടുത്ത വിമർശന വുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ .
അതേസമയം, പൊതു ക്രമം, പോലീസ്, ഭൂമി എന്നിവ ഒഴികെയുള്ള സേവനങ്ങളുടെ നടത്തിപ്പിൽ ഡൽഹി സർക്കാരിന് നിയമനിർമ്മാണ, എക്സിക്യൂട്ടീവ് അധികാരങ്ങളുണ്ടെന്ന മെയ് 11 ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായ വിധിയിലൂടെ കേന്ദ്രവും ഡൽഹി സർക്കാരും തമ്മിലുള്ള തർക്കം അവസാനിപ്പിക്കുന്ന സുപ്രധാന വിധി പ്രസ്താവിച്ചിരുന്നു.
പോലീസ്, പൊതു ക്രമം, ഭൂമി എന്നിവ ഒഴികെയുള്ള ഡൽഹിയിലെ സേവനങ്ങളുടെ നിയന്ത്രണം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് സുപ്രീം കോടതി കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ട് വന്നത്.
ഡൽഹിയിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതും നിയമിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ ഓർഡിനൻസിനെ എഎപി സർക്കാർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ശനിയാഴ്ച പറഞ്ഞു.
സേവന വിഷയങ്ങളിൽ ഡൽഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനള്ള നിയന്ത്രണം നഷ്ടമാക്കുന്ന ഓർഡിനൻസ് സുപ്രീം കോടതി വിധിയെ "അസാധുവാക്കുന്നു"അദ്ദേഹം ആരോപിച്ചു.
സേവന വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഓർഡിനൻസ് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. ഇതിനെതിരെ സുപ്രീം കോടതി സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം തന്റെ സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
ഓർഡിനൻസ് ഫെഡറൽ ഘടനയ്‌ക്കെതിരായ ആക്രമണമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ബന്ധപ്പെട്ട ബിൽ രാജ്യസഭ പാസാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വിവിധ പാർട്ടികളുടെ നേതാക്കളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനെ കുറിച്ച് സംസാരിക്കാൻ ജനങ്ങളിലേക്ക് പോകുമെന്നും ഇതിനെതിരെ മഹാ റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read » ഏകീകൃത വിവാഹമോചന നിയമം ; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ സുപ്രീം കോടതിയിൽ ഹർജി നൽകി
Also Read » പാർലമെന്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം : പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി.
English Summary : Delhi Govt Moves Supreme Court Against Centre S Ordinance in National