| 4 minutes Read
Suneesh Kilimanoor
മഞ്ചേശ്വരം പുഴ :
കേരളത്തിലെ ഏറ്റവും ചെറിയ നദിയാണ് കേരളത്തിന്റെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം പുഴ. ഇതിന്റെ ആകെ നീളം 16 കി.മീ.ആണ്.
കാസർഗോഡ് ജില്ലയിലൂടെ മാത്രമാണ് ഈ പുഴ ഒഴുകുന്നത്. 60 മീറ്റർ ഉയരത്തിലുള്ള ബലേപുനിൽ നിന്നാണ് ഈ പുഴ ഉത്ഭവിക്കുന്നത്.
പാവുറുവാണ് ഇതിന്റെ പ്രധാന പോഷകനദി. നദീതടത്തിന്റെ വിസ്തീർണ്ണം 90ച.കി. മി.ആണ്. നദിയിൽ ലഭിക്കുന്ന വർഷപാത അനുപാതം 3478 എം.എം ആണ്. ഈ നദിക്ക് തലപ്പാടിപ്പുഴ എന്നും പേരുണ്ട്
കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുകൂടി ഒഴുകുന്ന നദിയാണ് മഞ്ചേശ്വരം പുഴ. കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുകൂടി ഒഴുകുന്ന നദി നെയ്യാർ ആണ്.
അനന്തപുരം തടാകക്ഷേത്രം :
കേരളത്തിൻ്റെ വടക്കേ അറ്റത്ത്, കാസർഗോഡ് ജില്ലയിലെ കുംബ്ളയ്ക്കടുത്തുള്ള അനന്തപുരയിൽ സ്ഥിതി ചെയ്യുന്ന ശ്രീ അനന്തപത്മനാഭ സ്വാമി ക്ഷേത്രം സംസ്ഥാനത്തെ തന്നെ ഏക തടാകക്ഷേത്രമാണ് .
തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി കാണുന്നത് ഈ ക്ഷേത്രത്തെയാണ്. ഈ അടുത്ത കാലത്ത് അന്തരിച്ച ബബിയ എന്ന മുതലയുടെ സാന്നിധ്യം ഉണ്ടായിരുന്നത് ഈ ക്ഷേത്രത്തിലാണ്.
ചതുരാകൃതിയിലുള്ള തടാകത്തിന്റെ മധ്യഭാഗത്ത് മനോഹരമായാണ് ശ്രീ അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ നിർമാണം .
ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ, ശ്രീ അനന്തപദ്ഭനാഭൻ ദിവ്യ സർപ്പമായ അനന്തന്റെ മേൽ ഇരിക്കുന്ന രീതിയിലാണ് ഇവിടെ പ്രതിഷ്ഠ . തിരുവനന്തപുരത്തെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഭഗവാൻ അനന്തന്റെ മേൽ ചാരിക്കിടക്കുന്ന രീതിയിലാണ് പ്രതിഷ്ഠ .
ഭഗവാന്റെ ഇരുവശങ്ങളിലും ഭൂമിദേവിയായ ഭൂദേവിയും ഐശ്വര്യത്തിന്റെ ദേവതയായ ശ്രീദേവിയും ഉണ്ട്. ഗരുഡനും ഹനുമാനും അവരുടെ മുന്നിൽ കൈകൂപ്പി പ്രാർത്ഥിക്കുന്നു. മഹാവിഷ്ണുവിന്റെ പരിചാരകരായ ജയയും വിജയയും പ്രവേശന കവാടത്തിൽ കാവൽ നിൽക്കുന്നു.
ശ്രീകോവിൽ ചതുരാകൃതിയിലുള്ള തടാകത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. ഗോപുരം, ക്ഷേത്രം, ശ്രീകോവിൽ എന്നിവ ഒരു ചെറിയ പാലത്താൽ ബന്ധിപ്പിച്ചിരിക്കുന്നു.
ശ്രീകോവിലിന്റെ പുറംചുവരുകളിൽ പുരാണകഥകളുടെ ചുവർചിത്രങ്ങളുണ്ട്. ഈ ചിത്രങ്ങളുടെ സംരക്ഷണത്തിനായി അടുത്തകാലത്ത് ശ്രീകോവിലിനുചുറ്റും പുറംഭിത്തി നിർമിച്ചിരുന്നു.
മഹാവിഷ്ണുവിന്റെ ഭക്തനായ വില്വമംഗലത്തു സ്വാമിയുമായി ക്ഷേത്ര ഐതിഹ്യം ബന്ധപ്പെട്ടു കിടക്കുന്നു.വില്വമംഗലത്തു സ്വാമി പുണ്യസ്ഥലത്ത് തപസ്സുചെയ്യുമ്പോൾ, ഭഗവാൻ കൃഷ്ണൻ ഒരു കുസൃതിക്കാരനായ ഒരു കൊച്ചുകുട്ടിയുടെ വേഷത്തിൽ അദ്ദേഹത്തെ സന്ദർശിക്കാറുണ്ടായിരുന്നു.
ഒരു ദിവസം സ്വാമികൾ തന്റെ പൂജ ചെയ്തു കൊണ്ടിരിക്കുമ്പോൾ ചില തമാശകൾ പറഞ്ഞു . സ്വാമികൾ കുട്ടിയെ ഉപദേശിക്കുകയും പിൻ കൈകൊണ്ട് അവനെ തള്ളുകയും ചെയ്തു.
"ഇനി നിനക്ക് എന്നെ കാണണമെങ്കിൽ അനന്തൻകാട്ടേക്ക് വരൂ" എന്നൊരു ദിവ്യ ശബ്ദം സ്വാമികൾ കേൾക്കാനിട വന്നു. വില്വമംഗലത്തു സ്വാമി ഗുഹയ്ക്കുള്ളിലേക്ക് ഓടിക്കയറി, അവിടെ രൂപപ്പെട്ട പാതയിലൂടെ കടൽത്തീരത്ത് എത്തി, അവിടെ നിന്ന് അനന്തൻകാട് തേടി തെക്കോട്ട് യാത്ര ചെയ്തു, അവസാനം മഹർഷി ഇന്നത്തെ തലസ്ഥാനമായ തിരുവനതപുരത്ത് എത്തിയതായി പറയപ്പെടുന്നു.
മഹാവിഷ്ണുവിന്റെ ദർശനം ഉണ്ടായ കേരളത്തിലെ. ഈ പുണ്യസ്ഥലത്താണ് ഒടുവിൽ തിരുവനതപുരം ശ്രീ അനന്തപത്മനാഭ സ്വാമി ക്ഷേത്രം ഉയർന്നുവന്നത്. തടാകത്തിന്റെ വടക്ക്-കിഴക്ക് കോണിൽ ഇപ്പോഴും ഒരു വലിയ ഗുഹയുണ്ട്, അതിൽ ഒരു ചെറിയ കുഴിയും അതിൽ ജലത്തിന്റെ സാന്നിധ്യമുണ്ട്, ഇത് ഒരു പുണ്യ തീർത്ഥമായി കണക്കാക്കപ്പെടുന്നു. ബാലനായ കൃഷ്ണനെ കാണാതായ ഗുഹയാണിതെന്നാണ് വിശ്വാസം.
ബേക്കൽ കോട്ട :
കേരളത്തിലെ കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോട്ടയാണ് ബേക്കൽ കോട്ട. കേരളത്തിലെ വലിയ കോട്ടയും ഏഷ്യ വൻകരയിലെ ഒരു പ്രധാന കോട്ടയും ആണിത്.
അറബിക്കടലിന്റെ തിരത്തായി 35 ഏക്കറിൽ പരന്നു കിടക്കുന്ന ഈ കോട്ട പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പണികഴിപ്പിച്ചതാണ്. ഈ കോട്ട നിർമ്മിച്ചിരിക്കുന്നത് ചെങ്കല്ലുകൊണ്ടാണ്.
ചരിത്രം
ഈ പ്രദേശം പണ്ട് കദംബരാജവംശത്തിന്റേയും മൂഷികരാജവംശത്തിന്റെയും കോലത്തിരി രാജാക്കന്മാരുടെയും കീഴിലായിരുന്നു. ഇതിനുശേഷം ഇവിടം വിജയനഗരസാമ്രാജ്യത്തിന്റെ കീഴിലായി.
1565-ലെ തളിക്കോട്ട യുദ്ധത്തിൽ വിജയനഗരം പരാജയപ്പെട്ടതിനു ശേഷം, പ്രദേശം ബദിനൂർ രാജാവിന്റെ അധീനതയിലായി. കുംബ്ലയിലെ ഇക്കേരി നായ്ക്കന്മാർ എന്നുമറിയപ്പെടുന്ന ബദിനൂർ നായ്ക്കന്മാരിലെ ശിവപ്പ നായ്ക്ക് 1650-ൽ (1645-നും 1660-നും ഇടയ്ക്ക്) ഈ കോട്ട നിർമ്മിച്ചു എന്നാണ് പൊതുവെ കരുതപ്പെടുന്നത്.
എന്നാൽ കോലത്തിരി രാജാക്കന്മാരുടെ കാലത്തെ കോട്ട ശിവപ്പ നായ്ക്ക് പുതുക്കിപ്പണിതതാണെന്നും ചില ചരിത്രകാരന്മാർ കരുതുന്നുണ്ട്.
എന്നാൽ അടുത്ത കാലത്തായി നടന്ന പുരാവസ്തു ഗവേഷണം ചൂണ്ടിക്കാട്ടുന്നത് കോട്ട വിജയനഗര സാമ്രാജ്യത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായിരുന്നു എന്നാണ്.
1763-ൽ ഈ കോട്ട മൈസൂരിലെ രാജാവായിരുന്ന ഹൈദരലി കയ്യടക്കി. ടിപ്പു സുൽത്താന്റെ കാലത്ത്, ഈ കോട്ട തുളുനാടിന്റെയും മലനാടിന്റെയും പ്രധാന ഭരണകേന്ദ്രമായിരുന്നു. ടിപ്പുവിന്റെ പരാജയത്തിനു ശേഷം 1791-ൽ കോട്ട ഉൾപ്പെടുന്ന പ്രദേശം ബ്രിട്ടീഷ് അധീനതയിലായി. ഇത് ബ്രിട്ടീഷ് ഇന്ത്യയിലെ സൌത്ത് കാനറ ജില്ലയുടെ ഭരണപരിധിയിലായി.
പ്രത്യേകതകൾ
ചെങ്കല്ലുകൊണ്ട് നിർമ്മിച്ചിരിക്കുന്ന കോട്ട ഭൂരിഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. സമുദ്രതീരത്ത് വൻ കോട്ടമതിലുണ്ട്, ഇതിൽ ഇടക്കിടെ കൊത്തളങ്ങൾ തീർത്ത് ശക്തിപ്പെടുത്തിയിരിക്കുന്നു. ഇവയ്ക്കു പുറമേ നിരീക്ഷണഗോപുരങ്ങൾ, ഭൂമിക്കടിയിലെ തുരങ്കങ്ങൾ എന്നിവയും കോട്ടയുടെ പ്രത്യേകതയാണ്.
കോട്ടയുടെ മദ്ധ്യത്തിലുള്ള ചെരിഞ്ഞ പ്രവേശനമാർഗ്ഗമുള്ള നിരീക്ഷണഗോപുരം
കോട്ടയുടെ മദ്ധ്യഭാഗത്തുള്ള നിരീക്ഷണഗോപുരം പ്രത്യേകം പരാമർശയോഗ്യമാണ്. 24 മീറ്റർ ചുറ്റളവും 9 മീറ്ററിലധികം ഉയരവുമുള്ള ഇതിലേക്കുള്ള പ്രവേശനമാർഗ്ഗം, യുദ്ധോപകരണങ്ങൾ മുകളിലേക്കെത്തിക്കുന്നതിനായി ചെരിവുതലമായി രൂപപ്പെടുത്തിയിരിക്കുന്നു.
കോട്ടയ്ക്ക് ഉള്ളിലായി ഒരു ആഞ്ജനേയ ക്ഷേത്രവും വെളിയിലായി ഹൈദരലിയുടെ മകനായ ടിപ്പു സുൽത്താൻ നിർമ്മിച്ച ഒരു വലിയ മുസ്ലിം പള്ളിയും ഉണ്ട്.
ബേക്കൽ കോട്ടയ്ക്ക് ചുറ്റുമായി ഇന്ന് വിനോദസഞ്ചാര വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കേരള സർക്കാർ ബേക്കലിന്റെ വിനോദസഞ്ചാര സാദ്ധ്യതകൾ വർദ്ധിപ്പിക്കുവാനായി ബേക്കൽ റിസോർട്ട്‌സ് ഡെവെലപ്മെന്റ് കോർപ്പറേഷൻ രൂപവത്കരിച്ചു.
ചന്ദ്രഗിരി കോട്ട :
വടക്കൻ കേരളത്തിലെ കാസർഗോഡ് ജില്ലയ്ക്ക് തെക്കു കിഴക്കായി ചന്ദ്രഗിരി പുഴയുടെ തീരത്തായി ചന്ദ്രഗിരിക്കോട്ട സ്ഥിതിചെയ്യുന്നു. തകർന്നുകിടക്കുന്ന ഈ കോട്ട പുഴയിലേക്കും അറബിക്കടലിലേക്കും തെങ്ങിൻ തോപ്പുകളിലേക്കുമുള്ള ഒരു മനോഹരമായ ജാലകമാണ്.
17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കോട്ട ചരിത്ര-പുരാവസ്തു വിദ്യാർത്ഥികൾക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്. സമുദ്രനിരപ്പിൽ നിന്നും 150 അടിയോളം ഉയരത്തിൽ ഏകദേശം 7 ഏക്കർ സ്ഥലത്ത് ചതുരാകൃതിയിൽ കോട്ട വ്യാപിച്ചു കിടക്കുന്നു.
ചരിത്രം
ഏതാനും നൂറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രഗിരി പുഴ കോലത്തുനാടിന്റെയും തുളുനാടിന്റെയും അതിർത്തിയായിരുന്നു. തുളുനാടിനെ വിജയനഗര സാമ്രാജ്യം കീഴടക്കിയപ്പോൾ കോലത്തുരാജാക്കന്മാർക്ക് ചന്ദ്രഗിരിയുടെ അധീശത്വം നഷ്ടപ്പെട്ടു. 16-ആം നൂറ്റാണ്ടോടെ (ഇന്ന് കർണാടക സംസ്ഥാനത്തിലുള്ള) വിജയനഗര സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു.
പിന്നീട് ബേഡന്നൂർ നായ്ക്കന്മാർ എന്നറിയപ്പെടുന്ന ഇക്കേരി നായ്ക്കന്മാർ ചന്ദ്രഗിരിയെ ഒരു സ്വതന്ത്ര പ്രദേശമായി ഭരിച്ചു. ഈ രാജവംശത്തിലെ ശിവപ്പ നായിക്ക് എന്ന രാജാവാണ് രാജ്യസുരക്ഷക്കായി ചന്ദ്രഗിരി കോട്ട കെട്ടിയത്.
നൂറ്റാണ്ടുകളിലൂടെ പല കൈമറിഞ്ഞ ചന്ദ്രഗിരി കോട്ട മൈസൂരിലെ ഹൈദരലിയുടെ കൈകളിലും ഒടുവിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൈകളിലും എത്തിച്ചേർന്നു.
ഇന്ന് കേരള പുരവസ്തു വകുപ്പിനു കീഴിലുള്ള ഒരു ചരിത്ര സ്മാരകമാണ് ചന്ദ്രഗിരി കോട്ട. ചന്ദ്രഗിരി ഭൂപ്രദേശം സംസ്ഥാന വിഭജന സമയത്ത് 1956-ൽ കേരള സംസ്ഥാനത്തോട് ചേർക്കപ്പെട്ടു.
Also Read » കാസർഗോഡ് പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറിൽ വീണ് മരിച്ചു
Also Read » ഗുരുവായൂരിൽ നിന്നും ചെറുപുഴ വഴി കാസർഗോഡിനുള്ള KSRTC SUPER FAST
English Summary : Bike Ride Through Kasargod District in Travel